മൈലാഞ്ചി

ജാലകം

Saturday 31 May, 2014

ഹൌ ഓള്‍ഡ് ആര്‍ യു കണ്ടപ്പോ തോന്നീത്

കഴിഞ്ഞാഴ്ചയാണ് ഹൌ ഓള്‍ഡ് ആര്‍ യു കാണാന്‍ പോയത്.. മൂന്ന് റിവ്യൂ വായിച്ച് മൂന്നിലും നല്ല അഭിപ്രായം കണ്ടപ്പോള്‍ എന്തായാലും കണ്ടേ തീരൂ എന്നായി. കണ്ടു. ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാല്‍, ഇല്ലെന്ന് പറഞ്ഞൂട. എന്നാല്‍ എന്തോ എവിടെയോ ഒരു പിടിക്കായ്കയും ഉണ്ട്.. അതുകൊണ്ട് വലിയ റിവ്യൂ ഒന്നും ഇല്ല ഇത്തവണ. ആദ്യം സിനിമയെപ്പറ്റി തോന്നിയ ചിലത്.. പിന്നെ സിനിമ കണ്ടശേഷം തോന്നിയ ചിലത് ...

ഇന്‍ ടോട്ടല്‍ പത്തില്‍ ആറുമാര്‍ക്ക് കൊടുക്കും.
നല്ലത് -
  1. അഭിനേതാക്കള്‍ (മഞ്ജുവാര്യരെ മാറ്റിനിര്‍ത്തി) കുഞ്ചാക്കോബോബന്‍ ഉള്‍പ്പെടെ ... ബസ്സിലെ യാത്രക്കാരിയായ സ്ത്രീ ഗംഭീരമാക്കി ചെറിയ റോളാണെങ്കിലും..
  2. മൊത്തത്തിലുള്ള ആറ്റിറ്റ്യൂഡ് .- how old are you, എന്നതിന് it doesn't matter എന്നു പറയാന്‍ ആണിനും പെണ്ണിനും ചിലനേരത്ത് കഴിയണം..പിന്നെ, സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് expiry date നിശ്ചയിക്കേണ്ടത് ആരാണെന്ന ചോദ്യം, നിങ്ങളുടെ സ്വപ്നമാണ് നിങ്ങളുടെ സിഗ്നേച്ചര്‍ എന്ന വാചകം തുടങ്ങിയ ചിലതൊക്കെ കൊള്ളാം ഒരു ഇന്‍സ്പൈറിംഗ് തലത്തില്‍ ...!!
  3. കാമറ, മെയ്കപ്പ് തുടങ്ങിയവയെക്കുറിച്ചൊന്നും പറയാന്‍ ആളല്ലാത്തോണ്ട് അതൊക്കെ നന്നായി എന്നുമാത്രം പറയുന്നു :)

മോശം -
  1. ആരൊക്കെ തല്ലുണ്ടാക്കിയാലും വേണ്ടില്ല, എനിക്ക് മഞ്ജുവാര്യരെ ഇഷ്ടായില്യ. കാണാനും അഭിനയോം. കട്ടപ്പല്ല് കളഞ്ഞ് പല്ലുകെട്ടിച്ചപ്പോ വായേടവടെ അടികിട്ടിയപോലെണ്ട്, വപ്പി എന്നാ ഞങ്ങള് ഇതിനെ പറയാ...! നല്ലോണം ചിരിക്കുമ്പഴൊക്കെ കൊഴപ്പല്യ, വായടച്ചാ തീര്‍ന്നു, ക്ലോസപ്പ് സഹിക്കാനും വയ്യ...
  2. മഞ്ജുവാര്യരടെ അഭിനയം.. പഴേ മഞ്ജുന്റെ നിഴല്‍ മാത്രമാണ് ഇതില്‍ .. ഡയലോഗ് പറയണതൊക്കെ എങ്ങനെ ഇത്രേം ലാഗ് ആവുന്നു, അതും അന്നൊക്കെ കിടുകിടുക്കന്‍ ഡയലോഗടിച്ച് കത്തിനിന്നിരുന്ന ആളുടെ? (ആറാംതമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‍ലഹം, കണ്ണെഴുതി പൊട്ടുംതൊട്ട്... പറയാന്‍ തുടങ്ങിയാല്‍ തീരില്ല.. ആറാംതമ്പുരാനിലെ മോഹന്‍ലാലുമായുള്ള ആദ്യസീന്‍ മാത്രം പോരേ? അത്രേം സുന്ദരമായി പടപടാന്ന് ഡയലോഗ് പറഞ്ഞേര്‍ന്ന ആള്‍ക്ക് അല്പകാലം മാറിനിക്കുമ്പോ ഇങ്ങനെ പറ്റാണ്ടാവോ? ഉവ്വേരിക്കും)
  3. അതൊക്കെ പോട്ടെ.. പക്ഷേ സ്ത്രീകളെ ഇന്‍സ്പൈര്‍ ചെയ്യാനായി ഇറങ്ങിയെന്നൊക്കെ പറയുന്ന, സ്ത്രീപക്ഷസിനിമ എന്ന ലേബലുള്ള സിനിമ ഒട്ടും റിയലിസ്റ്റിക് അല്ലാതെ പോയി എന്നതും, അതുമൂലം പ്രചോദനം ഉദ്ദേശിച്ച വിധത്തില്‍ കിട്ടില്ല എന്നതുമാണ് മെയിന്‍ പരാതി. പത്തുവീട്ടിലെ ടെറസ്സിലെ കൃഷികൊണ്ട് കല്യാണത്തിന് പച്ചക്കറി കൊടുക്കുന്നത് ഓക്കെ, പക്ഷേ അതിന്റെ പേരില്‍ സെമിനാറില്‍ സംസാരിക്കല്‍ (അതും ധാരാളം നമ്മള്‍ വായിച്ചറിഞ്ഞിട്ടുള്ള വിഷയങ്ങള്‍), മന്ത്രി അത് കേട്ട് ടെറസ്സിലെ കൃഷി നിര്‍ബന്ധമാക്കാന്‍ നിയമം കൊണ്ടുവരാന്‍ ശ്രമിക്കല്‍, അത് ഭരണപ്രതിപക്ഷഭേദമെന്യേ എല്ലാവരും അംഗീകരിക്കല്‍, അതിന്റെ തലപ്പത്ത് ഈ വീട്ടമ്മയെ നിയോഗിക്കല്‍, അതിനെ ദേശീയതലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ രാഷ്ട്രപതി ക്ഷണിക്കല്‍ എന്നിങ്ങനെ ഒറ്റയടിക്ക് വിഴുങ്ങാന്‍ പ്രയാസമുള്ള കുറേ കാര്യങ്ങളാണ് അവസാനത്തെ കുറച്ചുസമയംകൊണ്ട് സിനിമ കാണിച്ചുതന്ന് പ്രചോദിപ്പിക്കുന്നത്!!! എന്റടുത്തിരുന്ന പാപ്പു "നടന്നപോലെത്തന്നെ” എന്ന് പറയുന്നുണ്ടായിരുന്നു.. സിനിമ കണ്ട പലരും അത് പറഞ്ഞുകാണണം.. (പിന്നെ ചില സിനിമ കാണുമ്പോ സിനിമയിലെങ്കിലും നടക്കട്ടെ എന്ന് ആശ്വസിക്കാറുണ്ട് ചില അവിശ്വസനീയ സംഭവങ്ങള്‍ .. ഇത് പക്ഷേ സ്ത്രീകളുടെ കഴിവുകളെ തിരിച്ചറിയാനും അവരെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും വേണ്ടി ഉണ്ടാക്കിയ സിനിമയല്ലേ, അപ്പോ ഇങ്ങനെ പാടുമോ?)
  4. യുക്തിക്ക് നിരക്കാത്ത കുറേ കാര്യങ്ങള്‍ . രാജീവിന് റേഡിയോ സ്റ്റേഷനില്‍ അവതാരകന്റെയോ ന്യൂസ് റീഡറുടെയോ പണി എന്ന് മനസിലാവാത്തത്(രണ്ടും കാണിക്കുന്നുണ്ടേ, അതോണ്ടാ..) രാഷ്ട്രപതിയെ കാണാന്‍ ആദ്യം പോകുന്ന നിരുപമയ്ക്ക് അവിടെ നടക്കാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റി ഒരു ഐഡിയയും ആരും കൊടുക്കാതിരിക്കുന്നത് , വളരെ ആദര്‍ശശാലിയും തന്റേടിയും ഒക്കെ ആയിരുന്ന നിരുപമ ഗവണ്‍മെന്റ് ജോലിയില്‍ തളച്ചിടപ്പെടുന്നതോടെ തനി കുശുമ്പുകുന്നായ്മക്കാരി ആവുന്നത്, പേപ്പറുപോലും വായിക്കാത്ത വെറും സീരിയല്‍പ്രേമി ആവുന്നത് എന്നിങ്ങനെ എന്തൊക്കെയോ ......
രാജീവിന് നിരുപമ യോജിച്ചവളല്ല എന്ന് തോന്നാന്‍മാത്രം അയാളത്ര കേമനല്ല, അതുകൊണ്ട് അത് അവിശ്വസനീയമാണെന്ന് ഒരാള്‍ എഴുതിക്കണ്ടു, പ്രിയസുഹൃത്തേ, നിങ്ങള്‍ക്കല്ലേ രാജീവ് കേമനല്ലാത്തതും നിരുപമ നല്ലവളാകുന്നതും, എത്ര രാജീവുമാരെ കാണണം നാട്ടില്‍, സ്വയം കേമനാണെന്നും തന്റെയൊഴികെ മറ്റെല്ലാവരുടെയും ഭാര്യമാരും കഴിവുള്ളവരാണെന്നും കരുതുന്നവരായിട്ട്?

രാഷ്ട്രപതിയെ കാണാന്‍ പോകുമ്പോ രാജീവിന്റെ സപ്പോര്‍ട്ട് ഇല്ലാതിരുന്നതും വിശ്വസിക്കാനാവുന്നില്ലെന്ന് വേറൊരാള്‍ .. മോളുടെ ഏതോ ചോദ്യത്തിന്റെ പേരില്‍ മാത്രം കിട്ടിയ അംഗീകാരത്തില്‍ അസൂയപ്പെടാനല്ലാതെ കെട്യോളെപ്പറ്റി അഭിമാനിക്കാവുന്ന നിലയില്‍ അല്ലല്ലോ അയാളപ്പോള്‍? സ്വയം തെളിയിച്ച് ഉന്നതങ്ങളിലെത്തിയപ്പോള്‍ അവസാനസീനുകളില്‍ ഭാര്യയെപ്പറ്റി അഭിമാനിക്കു‌കയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന നല്ലവനായ ഭര്‍ത്താവായി അയാള്‍ മാറുന്നുമുണ്ടല്ലോ ... (വളര്‍ച്ചയുടെ രണ്ടുകൊല്ലത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ഏത് എന്ന ചോദ്യത്തിന് "ഇപ്പോള്‍” (ഭര്‍ത്താവ് മേശക്കടിയിലൂടെ കൈപിടിച്ച് ഞാന്‍ നിന്റെ കൂടെയുണ്ടെന്നോ സ്നേഹിക്കുന്നെന്നോ ഒക്കെ പ്രകടിപ്പിക്കുന്ന നിമിഷം) എന്നു മറുപടി പറയുന്നതിലൂടെ നിരുപമയും ഉത്തമകുടുംബിനി ആവുന്നുമുണ്ട്..)ഒരുകാര്യം ശരിയാണെന്ന് തോന്നുന്നു, അവനവനെക്കുറിച്ച് അഭിമാനിക്കുന്ന, സ്വയം എന്തെങ്കിലുമൊക്കെ ആണെന്ന് തെളിയിക്കുന്ന സ്ത്രീകളെ ആദ്യം അംഗീകരിക്കാന്‍ വിഷമിക്കുമെങ്കിലും പിന്നീട് കൂടെനില്‍ക്കും ഭര്‍ത്താക്കന്മാര്‍ ... (കുടുംബം വിട്ടുപോവില്ലെന്നും അതിലെ താളത്തിന് കുഴപ്പമുണ്ടാക്കില്ലെന്നും ഉള്ള ഉറപ്പുണ്ടെങ്കില്‍ എന്ന ക്ലോസ് വക്കണം പല കേസുകളിലും എന്നുമാത്രം .. ..) അല്ലാതെ സര്‍വംസഹയും സ്ഥിരംകണ്ണീര്‍പ്രവാഹിനിയുമായ നിത്യത്യാഗി വീട്ടമ്മയെ ആദരിക്കുന്നത് സീരിയലില്‍മാത്രേ കാണൂ .. ജീവിതത്തില്‍ അവര്‍ക്ക് സ്ഥാനം അടുക്കളയിലെ പാത്രങ്ങള്‍ക്കൊപ്പമോ അതില്‍ താഴെയോ മാത്രമാകും..

മനസിലാവാത്ത ഒരുകാര്യംകൂടി.. നിരുപമയ്ക്ക് കോളേജിലെ ഓട്ടോഗ്രാഫില്‍ കൂട്ടുകാര്‍ എഴുതുന്ന വാചകം ഏതോ കൊമ്പത്തൊക്കെ എത്തും എന്ന മട്ടിലാണ്.. വല്യ കമ്പനികളുടെ തലപ്പത്ത്...ലോകം ഭരിക്കാന്‍ പോകുന്നവള്‍ എന്നൊക്കെ .. അത്രയും കഴിവുള്ള ഒരാള്‍ യുഡിക്ലാര്‍ക്കില്‍നിന്ന് പ്രമോഷന്‍ കിട്ടാന്‍ പോലും ശ്രമിക്കാന്‍ വയ്യാത്ത അത്രയും ഡൌണായിപ്പോകുമോ? സ്വന്തമായി ലൈസന്‍സ് ഉണ്ടായിട്ടും ഒരു ടുവീലര്‍പോലും ഒരിക്കലും ഓടിക്കാതെ സ്ഥിരം ബസ്സില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുമോ? അതും കെട്യോന് കാറുണ്ടായിട്ട്.... അടിമയെപ്പോലെയൊന്നുമല്ല നിരുപമ എന്ന കഥാപാത്രത്തെ നിര്‍മ്മിച്ചിരിക്കുന്നത്, കുറഞ്ഞപക്ഷം വഴക്കുകൂടുമ്പോ തമാശയായി ഭര്‍ത്താവുകണക്കാക്കുന്നതെങ്കിലും രാഷ്ട്രപതിയിലേക്കെത്തുവാന്‍ കെല്പുള്ള ചില ഡയലോഗുകള്‍ അടിക്കാന്‍ മാത്രം വീറ് ഉള്ളില്‍ സൂക്ഷിക്കുന്നുണ്ടല്ലോ.. എന്തോ .. പലതും മനസിലാവുന്നില്ല ...

വീട്ടുമുറ്റത്തെ കൃഷിയും അതുപോലുള്ള കാര്യങ്ങളുമാണ് പെണ്ണുങ്ങക്ക് പറ്റിയതെന്നും അതില്‍ അവര്‍ വിജയിച്ചോട്ടെ തടയണ്ട കെട്യോന്മാരേ എന്നുമുള്ള സന്ദേശമാണ് ഈ സിനിമ നല്‍കുന്നതെന്ന വിമര്‍ശനവും വായിച്ചു... അതിനോടത്ര യോജിപ്പൊന്നൂല്യ.. വിഷമില്ലാത്ത കൃഷി വീട്ടുമുറ്റത്തായാലും എവിടെയായാലും അത്ര ചെറിയ കാര്യമാണെന്ന് തോന്നുന്നില്ല എന്നത് ഒന്ന്. രണ്ടാമത്, അയര്‍ലണ്ടിലേക്ക് ഭര്‍ത്താവിന്റെ കൂടെ പോവില്ല എന്ന് തീരുമാനിച്ച നിരുപമ അത് ശക്തമായി നടപ്പിലാക്കി (സിനിമയിലെങ്കിലും) കൃഷികൊണ്ട് എത്താവുന്ന ഉയരങ്ങളിലേക്ക് എത്തുന്നു എന്നത് വേറെ കാര്യം.. അത് അന്നന്നത്തേക്ക് വേണ്ടുന്ന പച്ചക്കറി ഉണ്ടാക്കുന്ന വെറും വീട്ടമ്മയില്‍നിന്നുള്ള വലിയദൂരം തന്നെയാണ്..

തലേം വാലുല്യാണ്ടെ എന്തൊക്കെയോ എഴുതിയപ്പോത്തന്നെ എന്തൊരാശ്വാസം!!! എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ തരുന്ന സന്ദേശം ഇതാണ് - നമ്മള്‍ സ്വയം ബഹുമാനിച്ചില്ലെങ്കില്‍ ഒരുത്തനും കാണില്യ മൈന്‍ഡ് ചെയ്യാന്‍ .. ത്യാഗം തേങ്ങ മാങ്ങ ന്നൊക്കെ പറഞ്ഞ് കാലം കഴിച്ചട്ട് ലാസ്റ്റ് കെട്യോനോടും പിള്ളേരോടും അതിന്റെ പേരില് ഗുസ്തി പിടിക്കാന്‍ ചെന്നാ അവര് തിരിച്ച് ചോദിക്കും ഞങ്ങള് വേണ്ടാന്ന് പറഞ്ഞോ ഇല്ലല്ലോ ന്ന്.. ചുമ്മാ ഞങ്ങളെ കുറ്റപ്പെടുത്തല്ലേ ന്ന് .... അതോണ്ട് വേണംച്ചാ ജീവിക്കാം, ഇല്ലെങ്കി ഇങ്ങനെ കഴിഞ്ഞുകൂടാം...


ത്യാഗമയിയായ അമ്മ എന്നത് ഒരു അശ്ലീലമാണ് ന്ന് പണ്ടൊരിക്കെ ഒരു ബന്ധുവിനോട് പറഞ്ഞപ്പോ അവരെന്നെ തിന്നാന്‍ വന്നു.. ഇന്നിപ്പോ ആര് തിന്നാലും വേണ്ടില്യ അതന്നെ ഒന്നുംകൂടി പറയണു.. ഈ സൈസ് ത്യാഗം അച്ഛന്റെ ആയാലും അമ്മേടെ ആയാലും ബോറാണ്.. ആര്‍ക്കും ഉപകാരല്യാത്ത ഒലക്കപ്പിണ്ണാക്ക്...



ഒരു കാര്യംകൂടി പറയാന്‍ മറന്നു... നിരുപമയെ കൈപിടിച്ച് ഉയര്‍ത്താന്‍ പഴയ ഒരു കൂട്ടുകാരി വരുന്നുണ്ട് ഇതില്‍ .. ഹനുമാനെ കുറേ പൊക്കിപ്പറഞ്ഞാലേ പുള്ളിക്ക് സ്വന്തം ശക്തീടെ കാര്യം ഓര്‍മ്മ വരൂത്രെ.. നമ്മളില്‍ പലരും ഹനുമാന്മാരാണ്.. ഇതുപോലുള്ള ചില കൂട്ടുകാര്‍ ഉണ്ടാവണം, നമ്മളെ തിരിച്ചറിയാന്‍ , മടിച്ചുനില്‍ക്കുമ്പോ ഒന്ന് ഉന്താന്‍ , നിനക്ക് കഴിയും എന്ന് ആത്മവിശ്വാസം കൂട്ടാന്‍ .. നല്ല കൂട്ടുകാര്‍ എല്ലാര്‍ക്കും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു ....  

Thursday 15 May, 2014

ചില മനുഷ്യര്‍ മനസില്‍ കയറിപ്പറ്റുന്നത് ഇങ്ങനെ...

ഇന്നലെ വൈകീട്ട് അമ്പലത്തില്‍ പോയി ആദ്യം അനുപമയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി കണ്ടു, അതില്‍ ഞങ്ങളുടെ സുഹൃത്ത് അണിമ ഉണ്ട് എന്നത് പ്രധാന ആകര്‍ഷണമായിരുന്നു.. അതിനുശേഷം മട്ടന്നൂര്‍ത്രയത്തിന്റെ ട്രിപ്പിള്‍ തായമ്പക... ആദ്യമായാ കേള്‍ക്കുന്നേ.. അതിഗംഭീര അനുഭവം.... 

അതുകഴിഞ്ഞ് ഇറങ്ങിയപ്പോ പത്തര, പത്തേമുക്കാല് .. ഉച്ചക്ക് തൃശൂര് പോയിരുന്നോണ്ട് ഭക്ഷണം വച്ചിരുന്നില്ല, രാത്രിയിലേക്ക് ചോറില്ല.. വൈകീട്ട് കഴിച്ചതോണ്ട് എനിക്ക് വിശപ്പില്ല.. ഏട്ടനാണെങ്കി രാത്രി ഉണ്ടില്ലെങ്കി ഉറക്കം വരില്ല.. (രാത്രി രണ്ടുമണിക്ക് വിശക്കും എന്നൊരു ന്യായവും പറയും.. അതെനിക്കിതുവരെ മനസിലായിട്ടില്ല...) 
അമ്മയോട് ചോദിച്ചപ്പോ ഏട്ടനുള്ള ഊണുണ്ടാവുംന്ന് പറഞ്ഞു.. ഇനിപ്പോ അവടെ പോവാന്‍ നിക്കണ്ട, പഴം വല്ലതും വാങ്ങാംന്ന് പറഞ്ഞ് ഇറങ്ങി... രാത്രി പതിനൊന്നുമണിയാവാറായി, കടകളൊക്കെ അടച്ചു.. മുന്നോട്ട് പോയപ്പോ ഗ്രാമ്യ തുറന്നിട്ടുണ്ട്.. എന്നാ രണ്ട് ചപ്പാത്തി കഴിക്കാം എന്നായി ഏട്ടന്‍ ... 
ചെന്നു രണ്ട് ചപ്പാത്തി കുറുമ പറഞ്ഞു.. കുറുമ ഇല്ല, എന്ന് ... വെജ് വേറെന്താ ന്ന് ചോദിച്ചപ്പോ ചില്ലിഗോബി മാത്രം.. അത്തരം ഐറ്റംസിനോട് എനിക്ക് താല്പര്യാണെങ്കിലും കഴിക്കാന്‍ പോണ ഏട്ടന് അത്ര പോര.. വേറെ നിവൃത്തിയില്ലാത്തോണ്ട് ഓക്കെ പറഞ്ഞു.. 
ഒരുമിനിറ്റ് കഴിഞ്ഞപ്പോ അദ്ദേഹം തിരിച്ചുവന്നു.. ചില്ലിഗോബി കഴിഞ്ഞു!!!!!
"വേറെന്താ ഉള്ളേ? റൈസ് ഐറ്റംസ് എന്തെങ്കിലും?"
"ബിരിയാണി റൈസ് ഉണ്ട്, സലാഡോ തൈരോ ഉണ്ടാവും, അച്ചാറും തരാം.."
"ഓക്കെ കൊഴപ്പല്യ.. കുറച്ചുമതിട്ടോ.."
സംഭവം വന്നു.. ഏട്ടന്‍ സന്തോഷത്തോടെ വിളമ്പി.. അതാ ചാടുന്നു ഒരു ചിക്കന്‍പീസ്!!!!!
ചങ്ങായിയെ വിളിച്ചു.. "ഇത് ചിക്കന്‍ബിരിയാണി ആണോ? ഞാന്‍ നോണ്‍ കഴിക്കില്ല... "
"അല്ലസര്‍, റൈസ് വെജ് ആണ്"
"ചിക്കന്‍ മിക്സ് അല്ലേ?"
"അല്ല, ദം ബിരിയാണി ആണ് ചിക്കന്‍ അടിയിലേ കാണൂ.. ഇത് ഇളക്കാതെ മുകളില്‍നിന്ന് എടുത്തതാ!!!"
"സോറി, ഞാന്‍ നോണ്‍ തീരെ കഴിക്കില്ല, ഇത് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്..."
അദ്ദേഹം എന്തുപറയണമെന്നറിയാതെ നിന്നു. ഞാന്‍ പറഞ്ഞു, "കഴിക്കണ്ട, മനസമാധാനം ഉണ്ടാവില്ല ഏട്ടന് ഇത് കഴിച്ചാല്‍" ന്ന്.. 

സപ്ലൈയര്‍ പോയി സൂപ്പര്‍വൈസറെ കണ്ടു എന്തോ പറഞ്ഞു.. അല്പനേരം കഴിഞ്ഞ് അവര്‍ അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നിട്ട് നമ്മുടെ അടുത്തേക്ക് വന്നു..
"സര്‍, എന്താ ഇപ്പോ ചെയ്യുക? വേറെ റൈസില്ല.."
"സാരല്യ, നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ഇത് കാന്‍സല്‍ ചെയ്യാമോ?"
"അത് കൊഴപ്പല്യ. കാന്‍സല്‍ ചെയ്യാം, പക്ഷേ നിങ്ങള്‍ എന്തു കഴിക്കും?"
"അത് നോക്കാം.. എന്തെങ്കിലും പഴം കിട്ടുമോന്ന് നോക്കാം. "
"ഈ നേരത്ത് കടകളൊന്നും ഉണ്ടാവില്ല സര്‍"
"അത് സാരല്യ, എന്തെങ്കിലും ചെയ്യാം.. നിങ്ങള്‍ക്ക് ഇത് വേണ്ടെന്നു വക്കുമ്പോ ബുദ്ധിമുട്ടുണ്ടോ? ഞങ്ങള്‍ കഴിച്ചിട്ടില്ല, വിളമ്പിയതേയുള്ളൂ"
"അത് വിഷയമല്ല സര്‍, നിങ്ങള്‍ക്ക് കഴിക്കാന്‍ എന്തുചെയ്യുമെന്നാ? പൊറോട്ട എടുക്കട്ടേ?"
"പൊറോട്ട കഴിക്കാറില്ല, ചപ്പാത്തിയേ കഴിക്കൂ"
"ചപ്പാത്തിയെടുക്കാം"
"അതാ ഞങ്ങള്‍ ആദ്യം ഓര്‍ഡര്‍ ചെയ്തത്, പക്ഷേ കറി ഇല്ലാത്തോണ്ട് വേണ്ടെന്നു വച്ചതാ"
"അല്ല സര്‍ വെജിറ്റബിള്‍ കറിയുണ്ട് "
"കഴിഞ്ഞെന്നു പറഞ്ഞു"
"അതല്ല സര്‍ മെനുവില്‍ ഇല്ലാത്ത കറിയാണ്, സാറിന് വിരോധമില്ലെങ്കില്‍ എടുക്കാം"
"ഒരു വിരോധ‌വുമില്ല, നിങ്ങള്‍ക്ക് വെറുതെ ബുദ്ധിമുട്ടായി അല്ലേ?"
"അത് സാരല്യ സര്‍, ഈ രാത്രിയില്‍ നിങ്ങള്‍ കഴിക്കാതെ പോയാല്‍ അത് വലിയ വിഷമമാകും.. അതുകൊണ്ടാണ്.."

എന്തായാലും ചപ്പാത്തിയും കറിയും വന്നു.. നല്ല ചപ്പാത്തി.. ഉരുളക്കിഴങ്ങും ചുരയ്ക്കയും ചേര്‍ത്ത അധികം മസാലയിടാത്ത, നല്ല കറി.. അത് അവരുടെ സ്റ്റാഫിനുവേണ്ടി ഉണ്ടാക്കിയതാണ്. 

"സര്‍, കറി നന്നല്ലെന്നറിയാം, പക്ഷേ വേറെ ഇല്ലാത്തതുകൊണ്ടാണ്.."
"ഇല്ല, ഇത്തരം കറിയാണ് എനിക്കിഷ്ടം.നന്നായിട്ടുണ്ട്.."
"സന്തോഷം സര്‍.."

കഴിക്കണ്ട എന്നുകരുതിയ ഞാനും കഴിച്ചു.. വളരെ സന്തോഷത്തോടെ.. 

സപ്ലൈയറും സൂപ്പര്‍വൈസറും വന്ന് പരിചയപ്പെട്ടു.... ബില്ല് വന്നപ്പോ ചപ്പാത്തിയുടെ മാത്രം പൈസ എടുത്തിട്ടുള്ളൂ...!!!

പതിവില്‍ കൂടുതല്‍ ടിപ്പ് കൊടുത്ത് ഇറങ്ങിയപ്പോ വയറുമാത്രമല്ല, മനസും നിറഞ്ഞു...

കൂട്ടുകാര്‍