മൈലാഞ്ചി

ജാലകം

Wednesday 20 March, 2013

കുറ്റവാളികളില്‍ നിങ്ങളില്ലെങ്കില്‍ ന്യായീകരിക്കാതിരിക്കുക...


"ജീന്‍സും ടീഷര്‍ട്ടും ഇട്ട പെണ്ണും സാരിയുടുത്ത പെണ്ണും എന്നില്‍ ഉണ്ടാക്കുന്ന വികാരം ഒന്നല്ല...ആ വ്യത്യാസം മനസിലാക്കാതെ വേഷംകെട്ടിയാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും....ചിലര്‍ നിയന്ത്രിച്ചേക്കും ..പക്ഷേ എല്ലാവരും അത് ചെയ്യണമെന്നില്ലല്ലോ.."ഒരു കൂട്ടുകാരന്‍ പറഞ്ഞതാണ്..

വീണ്ടും ചിന്തകള്‍ കാടുകേറാന്‍ തുടങ്ങി. ഇതാദ്യമായല്ല ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുന്നത്. മതത്തിന്റെയോ മറ്റേതെങ്കിലുമോ അധികാരത്തിലിരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിക്കേള്‍ക്കാറുണ്ട്. ചില കൂട്ടുകാരെങ്കിലും അതേറ്റുപിടിച്ച് 'മാന്യമായ' വസ്ത്രധാരണത്തെക്കുറിച്ചും ഇല്ലെങ്കിലുണ്ടാകാവുന്ന പ്രശ്നങ്ങളെപ്പറ്റിയും ഒക്കെ പറയുമ്പോള്‍ ആദ്യമൊക്കെ വല്ലാതെ ദേഷ്യം വന്നിരുന്നു. തര്‍ക്കിക്കുകയും ചെയ്തിരുന്നു. പിന്നീട് ദേഷ്യം ഒന്നിനും പരിഹാരമല്ല എന്ന് മനസിലാക്കി, പരമാവധി മയത്തില്‍ കാര്യം പറയാന്‍ നോക്കും. പലരുടെയും പോയ്ന്റ് ഒന്നുതന്നെയാണ്. പ്രകോപനം പാടില്ല, ഞങ്ങള്‍ ആണുങ്ങള്‍ക്ക് പെട്ടെന്ന് പ്രകോപനം വന്നേക്കും, നിങ്ങള്‍ സൂക്ഷിക്കണം.

ശരി, സൂക്ഷിക്കാം. പക്ഷേ, എന്താണ് മാന്യമായ വേഷം
 ഒരാള്‍ക്ക് സാരിയാണ് ഏറ്റവും മാന്യം. അപ്പോ വേറൊരാള്‍ക്ക് സാരിയോളം സെക്സിയായ വേശമില്ല. ചുരിദാറിന്റെ സ്ലിറ്റ് ഒരാള്‍ക്ക് പ്രശ്നമാണെങ്കില്‍ വോറൊരുത്തന് അത് വിഷയമേയല്ല, പക്ഷേ കഴുത്തിറങ്ങിയിട്ടുണ്ടെങ്കില്‍ അറിയാതെ നോക്കിപ്പോകും. ജീന്‍സ് വെരി അണ്‍റൊമാന്റിക് എന്നൊരാള്‍. റ്റൂ സെക്സി എന്ന് വേറൊരാള്‍. മുഴുവന്‍ മൂടിയ പര്‍ദയില്‍ ഇത്തിരി കാണുന്ന മുഖമാണ് കൊതിപ്പിക്കുന്നതെന്ന് ഇനിയൊരാള്‍
 
പറയാന്‍ തോന്നുന്നത്, നിങ്ങള്‍ ആദ്യം ഒരു പൊതു ധാരണ ഉണ്ടാക്കൂ, ഇനി മുതല്‍ ഇന്നയിന്ന വസ്ത്രം ധരിച്ചാല്‍ പ്രകോപിതരാവില്ല, ഇന്നയിന്നത് ധരിച്ചാല്‍ ആവാം എന്ന്. അപ്പോ ഞങ്ങള്‍ക്കും എളുപ്പമാകുമല്ലോ.

സത്യത്തില്‍ ഇതാണോ പ്രശ്നം? എന്റെ കൂട്ടുകാരോട് ഈ ചര്‍ച്ചക്കിടെ ഞാന്‍ ചോദിച്ചിരുന്നു, കേവലം ആകര്‍ഷണത്തിന്റെയോ, കാഴ്ചസുഖത്തിന്റെയോ അപ്പുറം ഈ വസ്ത്രങ്ങള്‍ അവരെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നുണ്ടോ എന്ന്
 
ഇല്ല എന്നുമാത്രമല്ല ആരും പറഞ്ഞത്. അത് തങ്ങളുടെ പെഴ്സനല്‍ മേന്മയാണെന്നും എല്ലാവരും തങ്ങളെപ്പോലെയാവണമെന്നില്ലെന്നും ഓരോരുത്തരും പറഞ്ഞു!! (എന്റെ ഭാഗ്യംകൊണ്ടാവണം, തനിക്കിഷ്ടമില്ലാത്ത പെണ്ണിനെ തൊടാന്‍ തോന്നാത്ത, ഇഷ്ടമുള്ള പെണ്ണിനെ അവളുടെ സമ്മതത്തോടെ മാത്രം തൊടാന്‍ ആഗ്രഹിക്കുന്നവരാണ് ഈ കൂട്ടുകാരെല്ലാം..). പക്ഷേ, അപരന്‍ അങ്ങനെയല്ലെന്ന് അവര്‍ക്ക് ഉറപ്പുമുണ്ട്. അതുകൊണ്ട് സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട എന്ന്
 
തങ്ങളുടെ സംസ്കാരമാണ് ഇതെന്നും എല്ലാവരില്‍നിന്നും ഈ സംസ്കാരം പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പ്. അപ്പോള്‍, ഇതേ സംസ്കാരം പ്രചരിപ്പിക്കുകയല്ലേ വേണ്ടത്? അതു സാധ്യമല്ല എന്നുകരുതാന്‍ ഏതു മുന്‍വിധിയാണ് നമ്മെ തടയുന്നത്?

വസ്ത്രമാണ് പ്രശ്നം, സ്ത്രീകള്‍ അടങ്ങിയൊതുങ്ങി ഇരിക്കാത്തതാണ് പ്രശ്നം എന്നു പറഞ്ഞവരോട് മൂന്നു ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്
 
ഒന്ന്, ആറുമാസം പ്രായമുള്ള കുഞ്ഞും എണ്‍പതുവയസുള്ള വൃദ്ധയും ആക്രമിക്കപ്പെട്ട നാടാണിത്. പതിനഞ്ചിനും നാല്പത്-നാല്പത്തഞ്ചിനും ഇടയിലുള്ള സ്ത്രീകള്‍ 'മാന്യമായ' വേഷം ധരിച്ചാല്‍ ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാവുമോ?

രണ്ട്, ആണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളും ഒട്ടും കുറവല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതും വസ്ത്രധാരണത്തിന്റെ പ്രശ്നമാണോ?

മൂന്ന്, കൊച്ചുപെണ്‍കുട്ടികള്‍ സെക്സ് എന്താണെന്നറിയും മുന്‍പേ സെക്സ് മാര്‍ക്കെറ്റില്‍ വരുന്നു, അവര്‍ക്കാണ് ഡിമാന്റ് എന്നാണ് കേള്‍ക്കുന്നത്. ഇതും വസ്ത്രം 'ശരിയായി' ധരിച്ചാല്‍ മാറുമോ?

മാറും എങ്കില്‍ ഞാനും എന്റെ കൂടെയുള്ളവരും ഇനി മുതല്‍ അവര്‍ പറയുന്ന വേഷമേ ഇടൂ എന്നും പറഞ്ഞു. മൌനമാണ് ആദ്യമറുപടി. പിന്നെ, നിത്യജീവിതത്തില്‍ നാം നേരിടുന്ന പ്രശ്നങ്ങളെയും സെക്സ് റാക്കറ്റ് പോലുള്ള സാമൂഹ്യപ്രശ്നങ്ങളെയും ഒരുപോലെ കാണാനാവില്ല എന്നും, നമ്മള്‍ ഇടപെടുന്ന ചെറിയ ലോകത്തില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് പറയുന്നതെന്നും..

എന്തുകൊണ്ട് നിത്യജീവിതത്തില്‍ നേരിടുന്ന 'ചെറിയ' അപമാനങ്ങള്‍ സാമൂഹ്യപ്രശ്നമല്ല? എങ്ങനെയാണത് ചെറുതാവുന്നത്? മാത്രമല്ല, പറഞ്ഞുതുടങ്ങിയത് സ്ത്രീകള്‍ക്കുനേരെയുള്ള പൊതുവായ അക്രമങ്ങളെയും അപമാനശ്രമങ്ങളെയും കുറിച്ചല്ലേ? അപ്പോള്‍ അതൊരു സാമൂഹ്യപ്രശ്നമായിക്കണ്ട് അതിനെതിരെ തിരിയേണ്ടത് ഓരോരുത്തരുടെയും കടമയാണ്. പരസ്പരം കുറ്റപ്പെടുത്തലല്ല ആവശ്യം. ആരോഗ്യകരമായ ബന്ധങ്ങള്‍ ഉണ്ടാക്കുക, നിലനിറുത്തുക എന്നതാണ്.

അതിനെന്തു ചെയ്യണമെന്നത് കൂട്ടായ ആലോചന ആവശ്യപ്പെടുന്ന ഒന്നാണ്. പക്ഷേ, ഇവിടെയും എന്തോ ഒരു അസ്വാരസ്യം കിടക്കുന്നു.
എന്തുകൊണ്ടാണ് സ്വയം സംസ്കാരമുള്ളവരാണെന്ന് പറഞ്ഞവര്‍ പിന്നെ ഇത്തരം വാദഗതികള്‍കൊണ്ട് പ്രതികളെ ന്യായീകരിക്കുന്ന നിലപാടെടുക്കുന്നത്? ഒരുപക്ഷേ, അറിയാതെയാവാം. പക്ഷേ, എന്തുകൊണ്ട് ?

ഇതിനുത്തരമെന്ന് തോന്നിയ നിഗമനത്തിലെത്താന്‍ സഹായിച്ചത് മറ്റു ചിലരുടെ വാക്കുകളാണ്

 അപമാനകരമായ പെരുമാറ്റങ്ങളും പ്രവര്‍ത്തികളും കൂടിയ അവസ്ഥയില്‍, പുരുഷനായതില്‍ ലജ്ജിക്കുന്നു എന്നും മൊത്തം പുരുഷന്മാര്‍ക്കുംവേണ്ടി എല്ലാ സ്ത്രീകളോടും മാപ്പുചോദിക്കുന്നു എന്നും ഹൃദയത്തില്‍ത്തട്ടി പറഞ്ഞ ചിലരുണ്ട്.  

ഒരുപക്ഷേ, ഇതിന്റെ മറുവശമായിക്കൂടേ ആ ന്യായീകരണങ്ങള്‍? പുരുഷവര്‍ഗത്തിന് കളങ്കമുണ്ടാക്കിയവരെ ന്യായീകരിച്ച് മറുവശത്ത് കുറ്റം ചുമത്തിയാല്‍ താനുള്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് ആശ്വസിക്കാമെന്ന അബോധവിചാരം ആവുമോ ഇതിനു പിന്നില്‍
 
അങ്ങനെയെങ്കില്‍ സുഹൃത്തുക്കളേ, നിങ്ങള്‍ ചെയ്യേണ്ടത്, പുരുഷവര്‍ഗത്തിനു അപമാനമുണ്ടാക്കുന്നവരെ തിരിച്ചറിയുകയും, അവര്‍ക്ക് പ്രോത്സാഹനമാകുന്ന ബാലിശവാദങ്ങളെ പ്രചരിപ്പിക്കാതിരിക്കുകയും സര്‍വോപരി നിങ്ങളിലുള്ള നല്ല സംസ്കാരത്തെ പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയുമാണ്.
തെറ്റുചെയ്യുന്ന പെണ്ണുങ്ങള്‍ മൊത്തം പെണ്ണുങ്ങളെ പ്രതിനിധീകരിക്കാത്തപോലെത്തന്നെ, ആണുങ്ങളിലെ ക്രിമിനലുകള്‍ മൊത്തം ആണ്‍വര്‍ഗത്തെ പ്രതിനിധീകരിക്കുന്നില്ല. അതുകൊണ്ട് ഇവരെ ന്യായീകരിക്കാനുള്ള ബാധ്യത നമുക്കില്ല എന്ന തിരിച്ചറിവാണ് വേണ്ടത് എന്നുതോന്നുന്നു. ആണും പെണ്ണും ചേരിതിരിഞ്ഞല്ല ഈ പ്രശ്നങ്ങളെ നേരിടേണ്ടത്. ഒന്നിച്ചുതന്നെയാണ്. പരസ്പരം കുറ്റപ്പെടുത്തുന്നതിലൂടെ നാം രക്ഷിക്കുന്നത് കുറ്റവാളികളെയാണ്, സമൂഹത്തെയല്ല.

Tuesday 12 March, 2013

തമാശയുടെ അതിര് ...


ഇന്നലെ ഒരു കഥ കേട്ടു.....തമാശക്കഥ....പറഞ്ഞയാ

ളോ അയാളോട് പറഞ്ഞയാളോ അത് കേട്ടിരുന്ന് ചിരിച്ചവരോ ഒന്നും ഇവിടെ പ്രസക്തമല്ല...(അതെന്തുകൊണ്ടെന്ന് പിന്നെ പറയാം..)....കഥ വിസ്തരിക്കുന്നില്ല.. പലരും കേട്ട കഥയായിരിക്കണം... 
 
ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടി ദുഷ്ടാ എന്നെ വിടൂ,....... ദുഷ്ടാ വിടൂ........എന്ന് പറഞ്ഞ് പറഞ്ഞ് ഒടുക്കം ദുഷ്ടേട്ടാ......ദുഷ്ടേട്ടാ......ദുഷ്.......... എന്നിങ്ങനെ ആവുന്നത്...(മനോധര്‍മം അനുസരിച്ച് വികാരം കൊടുത്ത് വായിക്കാവുന്നതാണ്..)...
 
അവര്‍ക്ക് ഇതൊരു തമാശ മാത്രമായിരുന്നു.. എനിക്ക് പക്ഷേ വേദനിച്ചു..നല്ലവണ്ണം.......ബലാത്സംഗം എന്ന ക്രൂരകൃത്യത്തെ എങ്ങനെയെല്ലാം ലഘൂകരിക്കാം എന്നതിന്റെ ചെറിയ ഒരുദാഹരണം മാത്രമാണ് ഈ കഥ....ഇത്തരം പല പല കഥകള്‍ ഇറങ്ങിക്കാണണം..ഇപ്പോഴല്ല, പണ്ടുതന്നെ... കാലടി യൂണിവേഴ്സിറ്റിയുടെ ഏതോ കൊല്ലത്തെ മാഗസിനില്‍ വന്ന കഥ ഒരു സുഹൃത്ത് വായിക്കാന്‍ തന്നത് ഓര്‍ക്കുന്നു... തിരക്കുള്ള ബസില്‍ പെണ്‍കുട്ടികളുടെ സ്പര്‍ശനസുഖത്തിനായി മുന്‍വാതിലിലൂടെ ഡീസന്റ് ചമഞ്ഞ് കയറുന്ന ഒരു പൂവാലന്റെ കഥ.... മാന്യനാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് എന്ന് പറഞ്ഞുവക്കുന്നിടത്തുമാത്രം ആ കഥ പോസിറ്റീവാണ്.. പിന്നീട് പക്ഷേ, ഒരു പെണ്‍കുട്ടിയെ ഇയാള്‍ തോണ്ടാനും പിടിക്കാനും തുടങ്ങുമ്പോള്‍ പുറമേക്ക് എതിര്‍ക്കുന്ന കുട്ടി വാസ്തവത്തില്‍ ആസ്വദിക്കുകയാണെന്നും പറഞ്ഞ് വിസ്തരിക്കുമ്പോള്‍ നേരത്തേ പറഞ്ഞ കഥയില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലാത്ത മനോഭാവംതന്നെയാണ് കാണുന്നത്.....(ബസില്‍ സ്ഥലമില്ലാതെ പിന്നിലേക്ക് നീങ്ങിനില്‍ക്കേണ്ടിവരുന്ന പെണ്ണുങ്ങള്‍ തോണ്ടല്‍ ആഗ്രഹിക്കുന്നു എന്ന് കരുതുന്നവര്‍ ഏറെയുണ്ടത്രെ!! ഞാന്‍ ഞെട്ടി..) ..നിര്‍ദോഷമെന്ന് കരുതപ്പെടുന്ന തമാശകളിലൂടെയായാലും കഥകളിലൂടെയായാലും ഇത്തരം വാദഗതികള്‍ പ്രചരിപ്പിക്കുമ്പോള്‍ ഒട്ടും നിര്‍ദോഷമല്ലാത്ത, തികച്ചും ദോഷകരമായ, ആശയങ്ങളെയാണ് കൈമാറുന്നത് എന്നത് പലരും അറിയാതെ പോകുന്നു..
ഇതിനൊക്കെ ഇത്ര പറയാനുണ്ടോ, ഇതൊക്കെ ഒരു ചെറിയ തമാശയായി കണക്കാക്കിയാല്‍ പോരേ എന്നാവും പലരുടെയും ചോദ്യം.. പോര എന്നുതന്നെയാണ് എന്റെ ഉത്തരം... തമാശക്കും ഒരതിരുണ്ട് എന്ന് നമ്മള്‍ പറയാറില്ലേ? ഇവിടെ ആ അതിര് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു...

ഒന്നാമത്തെ കാര്യം, ബലാത്സംഗം ഒരു ലൈംഗികപ്രവൃത്തിയായി കാണാന്‍ കഴിയില്ല എന്നതാണ്. അത് അധികാരത്തിന്റെ പ്രകടനമാണ്.. ഏതു ബലാത്സംഗവും അങ്ങനെയാണ്..ലിംഗാധികാരത്തിന്റെ
, രാഷ്ട്രീയാധികാരത്തിന്റെ, ജാതിഅധികാരത്തിന്റെ അങ്ങനെ അങ്ങനെ പലവിധം അധികാരങ്ങള്‍... ബലാത്സംഗം എന്നതുമാത്രമല്ല, സമ്മതമില്ലാതെയുള്ള ഏതു പെരുമാറ്റവും ഇത്തരത്തില്‍ത്തന്നെയാണ്. ഭീഷണിയോ സമ്മര്‍ദ്ദമോ ഉപയോഗിച്ചുള്ള സമ്മതംപോലും ഇത്തരത്തില്‍ത്തന്നെവേണം കണക്കാക്കാന്‍ ... പെണ്‍കുട്ടികളുടെ നേരെ മാത്രമല്ല, ആണ്‍കുട്ടികളുടെ നേരെയും അക്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്.. ഇതൊന്നും ആരുടെയും സമ്മതപ്രകാരമല്ല നടക്കുക.. നിസ്സാരം എന്നുപറയപ്പെടുന്ന തോണ്ടലായാലും ഭീകരബലാത്സംഗങ്ങളായാലും ഇരയുടെ -ആണോ പെണ്ണോ ആവട്ടെ - ഒരു സമയത്തുമുള്ള സമ്മതം ഉണ്ടാവില്ല.. കാരണം അത് ബലപ്രയോഗമാണ്, സ്നേഹമോ കാമമോ പോലും അല്ല.... അതുകൊണ്ടുതന്നെ പുറമേക്ക് എതിര്‍ക്കുന്നവര്‍ അകമേ ആസ്വദിക്കും എന്ന് പറയുന്നതും, ആദ്യം എതിര്‍ക്കുന്നവര്‍ പിന്നീട് സുഖിക്കും എന്ന് പറയുന്നതും ഒരുപോലെ ക്രൂരമാണ്.. കേവലം ലൈംഗികമായി കാണുന്നതുകൊണ്ടാണ്, അവസാനനിമിഷത്തെ "സുഖം" ഉണ്ടാവും എന്ന തോന്നല്‍ കടന്നുവരുന്നത്....അത് മറ്റൊരു തെറ്റിദ്ധാരണയാണ്.. സ്ത്രീലൈംഗികതയെക്കുറിച്ച് അറിയാത്തതുമൂലം....അതിവിടെ തല്കാലം പറയാന്‍ ഉദ്ദേശിക്കുന്നില്ല..
രണ്ടാമത്തെ കാര്യം, ഇത്തരം തമാശകള്‍, കഥകള്‍ എല്ലാം പറയുകയും തമാശയായിത്തന്നെ കാണുകയും മറ്റുപലരോടും പറയുന്നവര്‍ അവര്‍ അറിയാതെതന്നെ ബലാത്സംഗത്തെ ന്യായീകരിക്കുകയാണ് എന്നതാണ്. എനിക്കറിയാം ഇന്നലെ കഥ പറഞ്ഞയാളോ, അയാളോട് പറഞ്ഞയാളോ ഒന്നും ഒരു പെണ്‍കുട്ടിയെയും അനാവശ്യമായി തൊടുകപോലും ഇല്ലെന്ന്..അവരെയും അവരുടെ സുഹൃത്തുക്കളെയും എനിക്ക് വിശ്വാസമാണ്.(അതുകൊണ്ടാണ് ആരെന്ന് പറയുന്നില്ല എന്ന് പറഞ്ഞത്..ഇവര്‍ മാത്രമല്ല ഇത്തരം കഥകള്‍ പറയുന്നത് എന്നതിനാലാണ് ഇവിടെ പേരുകള്‍ പ്രസക്തമല്ലാത്തതും.) പക്ഷേ, അറിയാതെയെങ്കിലും ഒരു ക്രൂരതയെ വെള്ളതേക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അവര്‍ തിരിച്ചറിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു...

മൂന്നാമത്തേത്, ഇത്തരം കഥകള്‍ പറയുന്നവരുടെ ഒരു സമാധാനം എന്റെ പെങ്ങള്‍, എന്റെ ഭാര്യ, എന്റെ കൂട്ടുകാരി, എന്റെ മകള്‍, എന്റെ അമ്മ ആക്രമിക്കപ്പെട്ടിട്ടില്ല എന്നതാണ്.. (ആക്രമിക്കപ്പെടുകയുമില്ല എന്നതും ?) .. പക്ഷേ, പൊതുവെ നമ്മുടെ നാട്ടില്‍ ഇഷ്ടമില്ലാത്ത നോട്ടവും വാക്കും സ്പര്‍ശവും അനുഭവിക്കാതെ ഒരു പെണ്‍കുട്ടിയും പെണ്ണാവുന്നില്ല എന്നതാണ് സത്യം.. അത് ആസ്വദിക്കുകപോയിട്ട് സാരമില്ലെന്നു വക്കാന്‍പോലും പറ്റുമെന്ന് തോന്നുന്നില്ല... പെങ്ങളോടു ചോദിക്കൂ, ആദ്യമായി ശരീരം അപമാനമാണെന്ന് തോന്നിയത് എപ്പോഴാണെന്ന്..നിങ്ങളെ വിശ്വാസമുണ്ടെങ്കില്‍ അവള്‍ പറഞ്ഞുതരും അവളുടേതല്ലാത്ത തെറ്റുകള്‍ക്ക് അവള്‍ സ്വയം കുറ്റപ്പെടുത്തിയത് എപ്പോഴൊക്കെയാണെന്ന്...


പിന്നെ, പ്രധാനപ്പെട്ട മറ്റൊരു കാര്യം, നമ്മള്‍ അടുത്ത തലമുറയ്ക്ക് കൊടുക്കുന്ന സന്ദേശം എന്താണ് എന്ന്, വേണ്ട, സ്വന്തം തലമുറയോട് ചെയ്യുന്നത് എന്താണ് എന്നത് ഇവരാരും ആലോചിക്കുന്നില്ല എന്നതാണ്.....വാക്കുകള്‍ സംസ്കാരത്തെയാണ് വഹിക്കുന്നത്.. നമ്മുടെ സംസ്കാരത്തില്‍ (ആര്‍ഷഭാരതഒലക്കപ്പിണ്ണാക്കല്ല.
!!!.....ജീവിതം - അതിന്റെ ചുറ്റുപാട്..നിലപാടുകള്‍- സഹജീവികളോടുള്ള പെരുമാറ്റം- സമൂഹത്തോടുള്ള കടമ ഇങ്ങനെ പലതും ആണത്.. ) മെല്ലെ മെല്ലെ വിഷം കലര്‍ത്തുന്ന പ്രവൃത്തിയാണ് അബോധമായെങ്കിലും ഇവിടെ നടക്കുന്നത്.. അതുകൊണ്ട്, പ്രിയപ്പെട്ടവരേ, പറയുംമുമ്പ് ചിന്തിക്കണം പലപ്പോഴും...

കൂട്ടുകാര്‍