മൈലാഞ്ചി

ജാലകം

Friday 28 June, 2013

ഇതുകൊണ്ടാണ് ഞാനിപ്പോഴും മനുഷ്യരില്‍ വിശ്വസിക്കുന്നത്...


ദൈവപരിപാലനഭവനം എന്ന ഒരു സ്ഥാപനമുണ്ട് ഇവിടെ ഇരിങ്ങാലക്കുടയില്‍.. അച്ചന്മാര് നടത്തുന്നതാണ്.. കാറും ബൈക്കും മൊബൈല്‍ഫോണും പരിവാരങ്ങളും ഉള്ള 'പരിശുദ്ധാത്മാക്കളുടെ' അല്ല.. സ്വന്തമായി ഒരു സൈക്കിള്‍ പോലുമില്ലാത്ത പാവം അച്ചന്മാരുടെ .... ഒരിക്കല്‍ അവിടെ പോയിരുന്നു.. സുധീര്‍മാഷുടെയും കഥാകൃത്ത് രേഖയുടെയും കൂടെ... പ്രായമായ കുറേപേരെ കണ്ടു..കണ്ണുകാണാന്‍ വയ്യാത്ത ഒരു അപ്പാപ്പന്‍ ഉണ്ടാക്കിയ രൂപക്കൂട്, വീഡിയോ ടേപ്പുകൊണ്ടുണ്ടാക്കിയത്, കണ്ട് അന്തംവിട്ടത് ഇപ്പഴും ഓര്‍മയുണ്ട്.. പിന്നെയും കണ്ടു കുറെ കലാവിരുതുകള്‍ .. അന്ന് അവിടത്തെ അച്ചന്മാരോട് സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു ആരുടെയെങ്കിലും ഒക്കെ സഹായംകൊണ്ടാണ് കഴിയുന്നത് എന്ന്.. ചിലര്‍ പിറന്നാളിനോ എന്തെങ്കിലും വിശേഷങ്ങള്‍ക്കോ ഒക്കെ ഊണ് കൊടുക്കാറുണ്ടെന്ന്..അതല്ലാതെയുള്ള ചെലവിന് പിരിവെടുക്കലാണ് പതിവെന്നും....
ഹൗസിങ്ബോര്‍ഡില്‍ ഇവരുടെ പിരിവ് വരാറുണ്ടോ എന്നോര്‍മയില്ല.. പകല്‍സമയം വരുന്നുണ്ടായിരുന്നിരിക്കണം.. എന്തായാലും ഇവിടെ താമസമാക്കിയ ശേഷം മാസത്തില്‍ ഒരിക്കല്‍ ഒരു പാവം അച്ചന്‍ വരാറുണ്ട്.. ആദ്യമൊന്നും റെസീറ്റ് ഇല്ലായിരുന്നു..ഇപ്പോ ഉണ്ട്... ഏതെങ്കിലും മാസം നമ്മള്‍ ഇല്ലെങ്കില്‍ കൃത്യമായി ഓര്‍ത്തുവച്ച് അടുത്തമാസം പറയും, കഴിഞ്ഞതവണ നിങ്ങളില്ലായിരുന്നുകേട്ടോ എന്ന്...അതും കൂട്ടി കൊടുത്താല്‍ മിണ്ടാതെ നടന്നുപോകും...ചിലപ്പോഴൊക്കെ കണക്കുതെറ്റാണെന്ന് തോന്നാറുണ്ട്, തലേമാസം കൊടുത്തിരുന്നു എന്നത് ഓര്‍മ വരാറുണ്ട്..ഓര്‍മിപ്പിക്കാറില്ല... പാവം തോന്നും...വലിയ ആദരവും.. മഴയായാലും വെയിലായാലും കിലോമീറ്ററുകളോളം നടന്ന് കിട്ടുന്ന തുക ആരുമല്ലാര്‍ത്തവര്‍ക്ക് ഉണ്ണാനും ഉറങ്ങാനും ജീവിക്കാനും വേണ്ടി ചെലവാക്കുന്നവരോട് തോന്നേണ്ടുന്ന വികാരം വെറും ആദരവുമാത്രമാണോ എന്നറിയില്ല.... അന്ന് ഒരച്ചന്‍ പറഞ്ഞിരുന്നു, ചിലരെ മക്കള്‍ ഇവിടെ ആക്കിക്കഴിഞ്ഞാല്‍ പിന്നെ ഒരന്വേഷണവും ഉണ്ടാവാറില്ലെന്ന്.. മരിച്ചാല്‍പോലും തിരിഞ്ഞുനോക്കാത്ത മക്കളും ഉണ്ടത്രെ... നാട്ടില്‍ത്തന്നെയുള്ള ഒരാളുടെ അപ്പന്‍ മരിച്ചപ്പോള്‍ അയാളെ വിളിച്ചു, അയാള്‍ പറഞ്ഞത്രെ..നിങ്ങള്‍ എന്താന്നുവച്ചാ ചെയ്തോ എനിക്ക് സൗകര്യമില്ല ഇപ്പോ ന്ന്. ...!!!

ഒരു തവണ അച്ചന്‍ വന്നപ്പോള്‍ ഞാന്‍ ബാത്റൂമിലായിരുന്നു.. വന്നു നോക്കിയപ്പോഴേക്കും അച്ചന്‍ പോകാന്‍ ഇറങ്ങിയിരുന്നു..വാതില്‍ തുറന്നിട്ട് അച്ചനെ വിളിച്ചു..പ്രായക്കൂടുതല്‍ കാരണം അച്ചന് ചെവി കേള്‍ക്കല്‍ കുറവായിരുന്നു..കേട്ടില്ല...ഓക്കെ, അടുത്ത തവണ കൊടുത്തക്കാം എന്ന വൃത്തികെട്ട ചിന്ത എങ്ങനെയോ മനസില്‍ വന്നു.. വാതിലടച്ച് അകത്തുകേറി ഇരുന്നിട്ട് പക്ഷേ ഇരുപ്പുറച്ചില്ല... വേണോ വേണ്ടയോ... പിന്നെ ഓടി, പിന്നില്‍നിന്ന് വിളിച്ചത് കേട്ടില്ല.. പാവം അച്ചന്‍ മെയില്‍റോഡിലെത്തിയിരുന്നില്ല...പതുക്കെയേ അച്ചന് നടക്കാനാവുന്നുള്ളൂ... ഓടി... മുന്നിലെത്തി..മാപ്പുപറഞ്ഞു...പതിവിലും അല്പം കൂടുതല്‍ പൈസ കൊടുത്തു.. ഒരു തരം പ്രായ്ശ്ചിത്തം ? തിരിച്ചുനടക്കുമ്പോള്‍ എന്തിനോ കണ്ണുനിറഞ്ഞിരുന്നു....

ഇന്നിത് എഴുതാനുണ്ടായ കാരണം, അല്പം മുമ്പ് അച്ചന്‍ വന്നിരുന്നു, ഗെയ്റ്റ് കടക്കുന്നതുകണ്ടപ്പഴേ പൈസ തപ്പാന്‍ ഓടി..അച്ചന്‍ അതുകണ്ടില്ല, ബെല്ലടിച്ചു.. ഉണ്ടായിരുന്ന ചില്ലറ മുഴുവന്‍ തപ്പിയെടുത്തുവേണ്ടിവന്നു കൊടുക്കാന്‍.. പുറത്തുചെന്നപ്പോള്‍ തിണ്ണയില്‍ ഇരിക്കുന്നുണ്ടായിരുന്നു അച്ചന്‍.. അത് പതിവില്ലാത്തതാണ്, നേരിയ മഴയുണ്ടായിരുന്നു, അതുമാവാം, വയ്യായ്കയാവണം ശരിയായ കാരണം.... എന്തായാലും ക്ഷമാപണത്തോടെ ചില്ലറ കൊടുത്തു..വിറയ്ക്കുന്ന കൈകളോടെ അതുവാങ്ങി പഴ്സിന്റെ സിബ്ബുതുറന്ന് അതിലിട്ടു...നെഞ്ചുവിങ്ങി..ഏതാണ്ട് അഞ്ചുമിനിട്ടെടുത്തു ഇത്രയും ചെയ്യാന്‍.... പിന്നെ വീണ്ടും വിറച്ചുവിറച്ച് റസീറ്റുകീറിത്തന്നു...അടുത്ത അഞ്ചുമിനിറ്റ്.... പിന്നെ മെല്ലെ എണീറ്റു... കുടയില്ലേ എന്നു ചോദിച്ചപ്പോള്‍, ഇവിടെയുണ്ട് എന്ന് താഴേക്ക് ചൂണ്ടി..മഴയായോണ്ടാ പേടി എന്നോ തെന്നും എന്നോ എന്തോ പറഞ്ഞു.. സാവധാനം ഇറങ്ങി കുട നിവര്‍ത്തി മഴയത്തേയ്ക്ക് ഇറങ്ങിനടന്നു....

Thursday 13 June, 2013

നിങ്ങളുടെ ജോലിയും ലൈംഗികാഭിരുചിയും തമ്മില്‍ എന്ത്?


ഇന്നലെ മുംബൈ പോലീസ് കണ്ടു.. ഇഷ്ടപ്പെട്ടില്ല.. 


പ്രിഥ്വിരാജ് അസ്സലായിട്ടുണ്ട്.. റഹ്മാനും അതെ..(ചില നേരങ്ങളില്‍ നോട്ടംകൊണ്ടുപോലും റഹ്മാന്‍ വിനിമയം ചെയ്യുന്നത് കണ്ട് ആദരവ് കൂടി...) ജയസൂര്യ പതിവുപോലെ... സ്ത്രീകഥാപാത്രങ്ങളില്‍ ഒരാള്‍(ഹിമ) ഞങ്ങളുടെ പണ്ടത്തെ അയല്‍വാസി..ആദ്യസിനിമ..(ഹെയര്‍സ്റ്റൈല്‍ എനിക്ക് മനസിലായില്ല, പുതിയ ഫാഷന്‍ ആവണം, പക്ഷേ രാവിലെ എണീറ്റുവരുമ്പോ എന്റെ മുടി ഇതിലും നന്നായി ഇരിക്കും എന്ന് തോന്നിപ്പോയി..അഭിനയം നന്നായെന്നോ മോശമായെന്നോ തോന്നിയില്ല..)

കുഞ്ചന്റെ വൈകാരികസീന്‍ അത്യുഗ്രന്‍ ... എണീറ്റ് സല്യൂട്ട് ചെയ്യാന്‍ തോന്നിപ്പോയി...

മെയ്ക്കപ്പില്‍ ആക്സിഡന്റിനു ശേഷം പ്രിഥ്വിരാജിന്റെ വലത്തേകണ്ണിന്റെ ചുവപ്പ്..തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിന്റെ നേര്‍ത്ത നേര്‍ത്ത വ്യത്യാസങ്ങള്‍ ... ഉഗ്രന്‍....

അഭിനയിച്ചവര്‍ നന്നായി എന്നതുകൊണ്ടോ പ്രതീക്ഷിക്കാത്ത സസ്പെന്‍സ് ഉണ്ടെന്നതുകൊണ്ടോ ഒരു സിനിമയെ ഇഷ്ടപ്പെടാനാവില്ലല്ലോ... ഇതും അത്തരത്തില്‍പെട്ടുപോയി ഞങ്ങള്‍ക്ക്... ഞങ്ങള്‍ എന്നുപറഞ്ഞാല്‍ ഞാനും ഏട്ടനും...

ആദ്യപകുതി വല്ലാതെ ഇഴഞ്ഞതുകൊണ്ടുമാത്രം രണ്ടാംപകുതി അത്ര വലിഞ്ഞില്ലെന്ന് തോന്നി.. പിന്നെ അനാവശ്യമായ (എന്നു തോന്നിയ - ചിലപ്പോ പുതിയ സിനിമാടെക്നിക്കാണങ്കിലോ) ചില മങ്ങിയ കാഴ്ചകള്‍..

അതൊക്കെ പോട്ടെ ന്നു വച്ചാലും ഈ സിനിമയെ ഇഷ്ടപ്പെടാതിരുന്നത് അതിന്റെ ക്ലൈമാക്സ് കൊണ്ടുതന്നെ...

ഇനി പറയുന്നതില്‍ സസ്പെന്‍സ് പൊളിക്കും..അതുകൊണ്ട് ഈ സിനിമ കാണാത്ത, കാണാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കരുത്...


 ആന്റണിമോസസ് എന്ന പോലീസ് ഓഫീസര്‍ക്ക് ഓര്‍മ നഷ്ടപ്പെടുന്നതോടെ തന്റെ ലൈംഗികാഭിരുചി സ്വയം തിരിച്ചറിയാനാവാതെ പോകുന്നു എന്ന് കാണിക്കുന്നിടത്ത് തുടങ്ങുന്നു വിയോജിപ്പ്.. താന്‍ ഗേ ആണെന്നത് മറ്റൊരാള്‍ പറഞ്ഞുമാത്രം അറിയുന്നു എന്നു പറയുമ്പോള്‍, അത് സ്വാഭാവികമല്ലെന്ന് പറയാതെ പറയുകയല്ലേ ചെയ്യുന്നത്? അതായത്, ഓര്‍മയില്ലാത്ത ആന്റണിമോസസിന് പഴയ ആന്റണിമോസസിന്റെ കഴിവുകള്‍, തീരുമാനമെടുക്കാനുള്ള പ്രാപ്തി, പഠിച്ച കാര്യങ്ങളുടെ ഓര്‍മ എല്ലാം ഉണ്ടാവും എന്ന് ഉറപ്പിച്ചു പറയുമ്പോള്‍ സ്വാഭാവികമായും തനത് വിചാരവികാരങ്ങളും അതില്‍ ഉള്‍പ്പെടേണ്ടതല്ലേ? അതുണ്ടാവുന്നില്ല, അതുപോട്ടെന്നു വച്ചു.. ഗേ ആണെന്നറിയുമ്പോഴുള്ള നിലവിളിയും,  നമ്മുടെ സമൂഹത്തിന്റെ പൊതുബോധത്തിനകത്താണ് ഓര്‍മ നഷ്ടപ്പെട്ട ആന്റണിമോസസ് എന്ന ന്യായത്തില്‍ കണ്ടില്ലെന്ന് വച്ചു...

അപ്പോ ദേ വരുന്നു ജയസൂര്യ കിടിലന്‍ ‍ഡയലോഗുകളുംകൊണ്ട്... ഇനിയെന്തൊക്കെ മറച്ചുവച്ചിട്ടുണ്ടെന്ന ചോദ്യവും നിന്റെ ജീവിതം നിന്റെ ഇഷ്ടം എന്ന പറച്ചിലും സ്വാഭാവികം.. നീയെനിക്ക് ചെയ്ത സഹായമൊക്കെ ഇത്തരം ഒരു കാര്യത്തിനായിരുന്നോ എന്ന് സംശയമാകുന്നു എന്ന് പറയുമ്പോള്‍ പക്ഷേ കാര്യങ്ങള്‍ മാറുന്നു.. ഒരാള്‍ ഗേ ആണെന്ന് കരുതി എല്ലാ ആണുങ്ങളോടും അയാള്‍ക്ക് ലൈംഗികതാല്പര്യം ഉണ്ടാവുമോ? അങ്ങനെയാണെങ്കില്‍ അതേ ന്യായം വച്ച് സ്ട്രെയ്റ്റ് ആയ ജയസൂര്യക്ക് എല്ലാ പെണ്ണുങ്ങളോടും ഇത് തോന്നണമല്ലോ.. ഒരാള്‍ ഗേ ആണെന്നു കരുതി അയാള്‍ക്ക് ആണ്‍സുഹൃത്തുക്കള്‍ (കൂട്ടുകാര്‍ - ലൈംഗികപങ്കാളിയല്ല) ഉണ്ടാവരുതെന്നുണ്ടോ? ഗേ അല്ലാത്ത പുരുഷന് സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടാവുകയില്ല എന്ന്, ആണിനും പെണ്ണിനും കൂട്ടുകാരായിരിക്കാന്‍ കഴിയില്ല എന്ന് കരുതുന്ന സമൂഹത്തിന് ഇത് ഇങ്ങനെയേ കാണാന്‍ കഴിയുള്ളൂവായിരിക്കും..

അതിലും കടുത്തതായി തോന്നിയത്, പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ ആന്റണി ചെയ്തുകൂട്ടിയ പരാക്രമങ്ങള്‍ പൗരുഷമില്ലായ്മയെ മറച്ചുവക്കലായി കണക്കാക്കുന്നു എന്നയിടത്താണ്. അത് വ്യക്തമായിത്തന്നെ ജയസൂര്യയുടെ കഥാപാത്രം(ആര്യന്‍) പറയുന്നുമുണ്ട്. പൊലീസ് ഓഫീസറായി ആരെയും കൂസാത്തവനായി കേമനായി നിന്നിരുന്ന കഥാപാത്രം ഗേ ആണ് എന്നറിയുന്നതോടെ കഴിവുകെട്ടവനും ആ കഴിവുകേടിനെ മറച്ചുവക്കുന്ന വഞ്ചകനും ആകുന്നു.. !!! ലൈംഗികന്യൂനപക്ഷത്തോട് (വാക്ക് ശരിയാണോ എന്നറിയില്ല...ലെസ്ബിയന്‍-ഗേ തുടങ്ങിയ ഭിന്നാഭിരുചിയുള്ളവരെ കുറിക്കാനാണ് ഇവിടെ പ്രയോഗിച്ചത്) എത്രമാത്രം മനുഷ്യത്വരഹിതമായ കാഴ്ചപ്പാടാണ് നമുക്കുള്ളതെന്ന് തോന്നിപ്പോയി ...

തീര്‍ന്നില്ല..ഇത് റിപ്പോര്‍ട്ട് ചെയ്യേണ്ടത് തന്റെ കടമയാണെന്നും വേണ്ട നടപടി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എടുത്തുകൊള്ളുമെന്നും ഭീഷണി മുഴക്കിയാണ് ആര്യന്‍ പോകുന്നത്. ഇതില്‍ ടെന്‍ഷനടിക്കുന്ന ആന്റണിയും പങ്കാളിയും എങ്ങനെയെങ്കിലും അത് തടയാന്‍ വഴികള്‍ ആലോചിക്കുന്നു.. എല്ലാം തീരും എന്നാണ് പേടി.. അതായത്, തങ്ങളുടെ ലൈംഗികാഭിരുചി തീര്‍ത്തും മറച്ചുവക്കപ്പെടേണ്ടതാണെന്നും അത് പുറംലോകമറിഞ്ഞാല്‍ അതോടെ ജീവിതം തുലഞ്ഞെന്നും കരുതുന്നു.. പൊതുസമൂഹം ഇത് അംഗീകരിച്ചിട്ടില്ല എന്നത് ശരിതന്നെ. പക്ഷേ ആര്യന്റെ ഭീഷണിയില്‍ ആന്റണി ഭയപ്പെടേണ്ടതുണ്ടോ? ഒരു പൊലീസ് ഓഫീസറെ അയാളുടെ ലൈംഗികതാല്പര്യം വച്ചാണോ അളക്കുന്നത്? അതോ അയാളുടെ കഴിവുകള്‍ വച്ചോ? ഏതു മേഖലയെയും എന്തുകൊണ്ടാണ് നമ്മള്‍ ലൈംഗികതകൊണ്ട് അളക്കുന്നത്? ആ അളവുകോല്‍ പിന്‍തുടരുന്നു അല്ലെങ്കില്‍ അംഗീകരിക്കുന്നു എന്നതുകൊണ്ടാണല്ലോ ആന്റണിക്ക് കൂട്ടുകാരനായ ആര്യനെ കൊല്ലേണ്ടിവരുന്നത്..കാരണം ആര്യന്‍ ജീവിച്ചിരുന്നാല്‍ ഇല്ലാതാവുന്നത് ആന്റണിയുടെ അസ്തിത്വമാണ്.!!! ഗേ ആണ് എന്ന ഓര്‍മ പോലും ഇല്ലാതായ - തനി "പുരുഷനായ" ആന്റണിയാണ് വിജയകരമായി കേസ് അവസാനിപ്പിക്കുന്നത് എന്നതുംകൂടി ഓര്‍ക്കേണ്ടതുണ്ട്..

ചുരുക്കിപ്പറഞ്ഞാല്‍ ലൈംഗികന്യൂനപക്ഷത്തിന് സ്വന്തമായ അസ്തിത്വമില്ല - എതിര്‍ക്കപ്പെടേണ്ടവരും വെറുക്കപ്പെടേണ്ടവരും ആണ് അവര്‍, മറച്ചുവക്കപ്പെടേണ്ടതാണ് അവരുടെ താല്പര്യങ്ങള്‍ - എന്ന പൊതുധാരണക്ക് അടിവരയിടുന്നതാണ് ഈ സിനിമയിലെ ക്ലൈമാക്സ്....


അതിനോടുള്ള ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള എന്റെ അവകാശം ഇവിടെ ഇത്തരത്തില്‍ വിനിയോഗിക്കുന്നു..

കൂട്ടുകാര്‍