മൈലാഞ്ചി

ജാലകം

Wednesday 10 August, 2011

ദു:ഖപൂര്‍ണിമ

സത്യത്തില്‍ ഇതെഴുതേണ്ടത് രണ്ടുമാസം മുമ്പാണ്. അന്നത്തെ ഒരു മാനസികാവസ്ഥയില്‍ എഴുതാനായില്ല. പിന്നീട് എഴുതേണ്ടെന്ന് വച്ചതാണ്, പക്ഷേ, മനസ്സമാധാനം കിട്ടണ്ടേ? അതുകൊണ്ട് എഴുതുന്നു. ഇത്രയും പറഞ്ഞത് ഈ പോസ്റ്റ് എന്റെ ഒരു ആശ്വാസത്തിനുവേണ്ടി മാത്രമുള്ളതാണെന്ന് അറിയിക്കാനാണ്, അതിന്റെ എല്ലാ കുഴപ്പവും ഇതില്‍ കാണും ക്ഷമിക്കുക.

    പറയാനുള്ളത് ഒരു മരണത്തെക്കുറിച്ചാണ്. ‘ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണ’മെന്ന ആപ്തവാക്യത്തില്‍ തൂങ്ങി മറന്നുകളയാന്‍ പറ്റാത്ത ഒരു മരണം - ഒരു ആത്മഹത്യ-

    പത്തൊന്‍പതു വയസ്സ് മരിക്കാനുള്ള പ്രായമൊന്നുമല്ല, ആത്മഹത്യ ചെയ്യാന്‍ തീരെയുമല്ല -എന്നിട്ടും എന്തിനാണ് ഞങ്ങളുടെ പൂര്‍ണിമ , ജീവിതം ഒരു ഷാളിന്‍തുമ്പില്‍ കൊളുത്തിയിട്ടത്?

    എന്തിനാണ് ഒരാള്‍ ആത്മഹത്യ ചെയ്യുന്നത്?

പലപ്പോഴും വായിക്കാറുണ്ട്, കേള്‍ക്കാറുണ്ട് പലതരം കാരണങ്ങളെപ്പറ്റി.. ടിവി കാണാന്‍ സമ്മതിക്കാത്തതിന്, പരീക്ഷയില്‍ തോറ്റതിന്, ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന്, എന്തിന് മുഖക്കുരു മാറാത്തതിനുപോലും..  അപ്പോഴൊക്കെ ക്രൂരമായ ഒരു ചിന്തയാണ് മനസില്‍ ഉയരാറ് - ജീവിതത്തെ ഫെയ്സ് ചെയ്യാന്‍ ത്രാണിയില്ലാത്തവര്‍ മരിക്കുകയാണ് നല്ലത് എന്ന്..

ഞാന്‍ എന്തുമാത്രം തെറ്റാണെന്ന് തന്റെ മരണത്തിലൂടെ പൂര്‍ണിമ കാണിച്ചുതന്നു..

    ഏട്ടന്റെ നേരെ മൂത്ത ചേച്ചിയുടെ മകളായിരുന്നു പൂര്‍ണിമ, ഏട്ടന്റെ ഏറ്റവും പ്രിയപ്പെട്ട അനന്തിരവള്‍, പാപ്പൂന്റെ ഏറ്റവും പ്രിയപ്പെട്ട കസിന്‍ ..ഞങ്ങളുടെ വിവാഹസമയത്ത് അവള്‍ നഴ്സറിപ്രായം.. അവളോടൊപ്പം കഴിവുകളും വളര്‍ന്നു. ഏഴിലോ മറ്റോ പഠിക്കുമ്പോള്‍ രാഷ്ട്രപതിയുടെ കയ്യില്‍നിന്ന് മെഡല്‍ വാങ്ങിയിട്ടുണ്ട്. സ്മാര്‍ട്ട്, ബ്യൂട്ടിഫുള്‍ ആന്റ് ബോള്‍ഡ്. പഠിപ്പിലും പാട്ടിലും ഡാന്‍സിലും ചിത്രംവരയിലും സ്പോര്‍ട്സിലും എല്ലാം മുന്‍പന്തിയില്‍ ..ബൈക്കും ബുള്ളറ്റും ജീപ്പും ഒക്കെ ഓടിക്കാന്‍ ഹൈസ്കൂള്‍ക്ലാസില്‍വച്ചേ പഠിച്ചു.. എന്തിനോടും അടങ്ങാത്ത താല്പര്യം.. എന്തെങ്കിലും വേണമെന്ന് ആഗ്രഹിച്ചാല്‍ നേടിയെടുക്കാനുള്ള കഴിവും വാശിയും...

എല്ലാം ഒരു നിമിഷംകൊണ്ട് തീര്‍ന്നു - പക്ഷേ, എന്തിന്?

കേരളത്തിലായിരുന്നെങ്കില്‍ പേപ്പറില്‍ ഒരു കോളം വാര്‍ത്തയെങ്കിലും ആയേനെ..”നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു” എന്ന്..

അതെ, അവളുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. കഴിഞ്ഞ ഡിസംബര്‍ 9 നായിരുന്നു ആഘോഷപൂര്‍വം അവളുടെ വിവാഹം ഉണ്ടായത്. കൃത്യം ആറുമാസം കഴിഞ്ഞ് ജൂണ്‍ 11ന് രാവിലെ എല്ലാം അവസാനിക്കുകയും ചെയ്തു.

ആരെയാണ് പഴിക്കേണ്ടത്?

സീരിയല്‍ക്കഥകള്‍ തോല്‍ക്കും വിധം പോരെടുത്തിരുന്ന ആ അമ്മായിയമ്മയെയോ, ഭ്രാന്തമായി സ്നേഹിക്കുകയും അതിലേറെ ഭ്രാന്തമായി വഴക്കിടുകയും ചെയ്യുന്ന ഭര്‍ത്താവിനെയോ, ഇതെല്ലാമറിഞ്ഞിട്ടും ഒക്കെ ശരിയാവുമെന്നു കരുതി ആരോടും പറയാതെ മറച്ചുവച്ച ചേച്ചിയെയോ, പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹം കഴിച്ചയച്ച് ഭാരം തീര്‍ത്ത വീട്ടുകാരെയോ …. ആരെയാണ് പഴിക്കേണ്ടത്?

പൂര്‍ണിമക്ക് ഫാഷന്‍ ഡിസൈനിംഗ് പഠിക്കണമെന്നുണ്ടായിരുന്നു, ബ്യൂട്ടീഷന്‍ കോഴ്സ് ചെയ്യണമെന്നുണ്ടായിരുന്നു.. ഇവിടെ കേരളത്തില്‍ കൊണ്ടുവരാമെന്ന് ഞങ്ങള്‍ ഏറ്റതുമാണ്, അപ്പോഴാണല്ലോ ഉത്തമജാതകപ്പൊരുത്തവുമായി കല്യാണാലോചന വരുന്നത്. മകള്‍ ഒരു കൂട്ടുകാരന്റെ കൂടെ ഐസ്ക്രീം കഴിക്കാന്‍ പോയെന്നോ ബസ് സ്റ്റോപ്പില്‍ കണ്ടുവെന്നോ ആരോ പറഞ്ഞുകേട്ടയുടന്‍ എല്ലാ പഠിപ്പും മതിയാക്കി വീട്ടുതടങ്കലിലാക്കി അവളുടെ അച്ഛന്‍ .. പഠിക്കണമെന്നുപറഞ്ഞ് അവള്‍ നടത്തിയ സമരങ്ങളെല്ലാം വെറുതെയായി.. അച്ഛന് കൂട്ടായി വീട്ടുകാരും അമ്മാമനും ഒക്കെ വന്നപ്പോള്‍ വിവാഹമെന്ന മാമാങ്കം നടന്നു. തലേ ദിവസത്തെ ചടങ്ങുകളില്‍ അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം എല്ലാവര്‍ക്കും ചിരിക്കുള്ള വകയായി.. പൂജയ്ക്ക് ഇരിക്കുമ്പോള്‍ സ്വയം മൈലാഞ്ചിയിടുന്ന മണവാട്ടിയെ കണ്ടാല്‍ ചിരിവരാതെ എങ്ങനെ? ഒരുപക്ഷേ ആ കുട്ടിത്തമാവാം അവള്‍ക്ക് വിനയായതും...

ആരുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കാതെ വേണ്ടത്ര സമയമെടുത്ത് സ്വയം മെയ്കപ്പ് ചെയ്താണ് അവള്‍ മണവാട്ടിയായി ഒരുങ്ങി വന്നത്. ആകെ സഹായം വേണ്ടിവന്നത് മുടി കെട്ടാന്‍ മാത്രം.. അത് ചെയ്തുകൊടുക്കാനുള്ള യോഗം എന്തുകൊണ്ടോ എനിക്കായിരുന്നുതാനും.

അന്നത്തെ അവളുടെ എല്ലാ കുട്ടിക്കളിക്കും ഭര്‍ത്താവും അമ്മായമ്മയും കൂട്ടുണ്ടായിരുന്നു.. എല്ലാവരും പറഞ്ഞു, പറ്റിയ ബന്ധമാണ് കിട്ടിയതെന്ന്.. ഇനി മുതല്‍ രാജയോഗമാണ് ജാതകത്തിലെന്നും..... വല്ലാത്തൊരു രാജയോഗം തന്നെ..!

ഒരുപക്ഷേ ആ കുട്ടിക്കളി തന്നെയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതും.. വഴക്കും വക്കാണവുമെല്ലാം എല്ലാ വീട്ടിലും ഉള്ളതാണെന്നും അതെല്ലാം സഹിക്കുകയും ‘അഡ്ജസ്റ്റ്’ ചെയ്യുകയും വേണമെന്നും അമ്മയടക്കം എല്ലാവരും ഉപദേശിച്ചുകാണണം. അഡ്ജസ്റ്റുമെന്റിന്റെ പരമാവധി അവള്‍ക്കിഷ്ടമില്ലാഞ്ഞിട്ടും ഒരു അബോര്‍ഷനിലേക്കെത്തിയപ്പോഴാവണം അവളുടെ മനസ് ചാഞ്ചാടിത്തുടങ്ങിയത്, ….. അബോര്‍ഷന് കാരണം പറഞ്ഞത് ജൂണില്‍ കോളേജില്‍ പോകുമ്പോള്‍ ഈ ഗര്‍ഭം തടസ്സമാകുമെന്നും.. ഒടുവില്‍ ജൂണ്‍ ആയി. കോളേജില്‍പോക്ക് ചിലവുകൂടുതലാക്കുമെന്നു പറഞ്ഞ് അധ്യാപിക കൂടിയായ  അമ്മായമ്മ പറഞ്ഞു.. അവസാനവാക്ക് അവരുടേതായതിനാല്‍ അവളുടെ ഒരു വാശിയും ഫലം കണ്ടില്ല..

തന്നെ ദ്രോഹിച്ചവരെ ഒരു പാഠം പഠിപ്പിക്കാനാണോ പൂര്‍ണിമ ഈ തീരുമാനം എടുത്തത്? ചിലപ്പോള്‍ ആയിരിക്കാം..

പക്ഷേ, പാഠം പഠിക്കേണ്ടത് ഞാനടക്കമുള്ള ബന്ധുക്കള്‍ ആയിരുന്നു. പാകത വരാത്ത ഇളംമനസിനെ വിവാഹജീവിതത്തിലേക്ക് പിടിച്ചിടുമ്പോള്‍ അവള്‍ അവിടെ ഉണങ്ങുകയാണോ പഴുക്കുകയാണോ ചീയുകയാണോ എന്ന് അന്വേഷിക്കേണ്ടത് ഞങ്ങളുടെ കടമയായിരുന്നില്ലേ?

മകള്‍ അവിടെ കഷ്ടപ്പെടുമ്പോള്‍ , പുറത്തിറങ്ങാനോ ഫോണ്‍ ചെയ്യാനോ അനുവാദമില്ലാതെ ഒറ്റപ്പെട്ടു ശ്വാസംമുട്ടുമ്പോള്‍ അത് അടുത്തുള്ള ബന്ധുക്കളോടു പറഞ്ഞ് അവള്‍ക്ക് ഒരാശ്വാസം കൊടുക്കേണ്ടത് അമ്മയുടെ കടമയായിരുന്നില്ലേ?

എനിക്കിവിടെ നില്‍ക്കാന്‍ വയ്യെന്ന് മകള്‍ വിളിച്ചുപറയുമ്പോള്‍ എങ്ങനെയെങ്കിലും സഹിക്കാന്‍ പറയുന്നതിനുപകരം അവളുടെ പ്രശ്നം അന്വേഷിക്കേണ്ടത് അച്ഛന്റെ കടമയായിരുന്നില്ലേ?

മകന് മാനസികപ്രശ്നമുണ്ടായിട്ടും മറച്ചുവച്ച് വിവാഹം കഴിപ്പിക്കുമ്പോള്‍ വധുവായി വരുന്ന കുട്ടിക്കളിക്കാരിയെ സപ്പോര്‍ട്ട് ചെയ്യേണ്ടത് അമ്മായമ്മയുടെ കടമയായിരുന്നില്ലേ?

അമ്മ മരുമകളെ വരുതിക്കു നിറുത്താന്‍ എല്ലാ അടവും പയറ്റുമ്പോള്‍ , ജീവനുതുല്യം താന്‍ സ്നേഹിക്കുന്നു എന്നു പറയുന്ന ഭാര്യയെ സമാധാനിപ്പിക്കുകയെങ്കിലും ചെയ്യേണ്ടത് ഭര്‍ത്താവിന്റെ കടമയായിരുന്നില്ലേ?

ഞങ്ങളാരും അവരവരുടെ കടമ നിറവേറ്റാതിരുന്നിട്ടും ഈ മരണത്തിന് പൂര്‍ണിമ മാത്രം എങ്ങനെ കുറ്റക്കാരിയാവുന്നു?

മരണത്തിന് ശേഷമെങ്കിലും അവളോട് നീതി പുലര്‍ത്താന്‍ ഞങ്ങള്‍ക്കാവുന്നുണ്ടോ?

ആത്മഹത്യ എന്നു ലേബലിട്ട് മാറ്റിവച്ച്, ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഒന്നും സഹിക്കാന്‍ കഴിവില്ലെന്നു പറഞ്ഞ് കൈ കഴുകാന്‍ എന്തവകാശം? ജീവിച്ചിരിക്കുന്നു എന്ന അവകാശമോ?

മകളുടെ മരണശേഷം ജീവിതത്തിലേക്ക് ഇനിയും മടങ്ങിയെത്തിയിട്ടില്ലാത്ത ആ അമ്മ പറയുന്നത് അത് ആത്മഹത്യയേ അല്ലെന്നാണ്. അവര്‍ പറഞ്ഞ കാരണങ്ങള്‍ ഞങ്ങളില്‍ മിക്കവര്‍ക്കും ബോധ്യമായതുമാണ്. പൂര്‍ണിമയെപ്പോലെ ജീവിതത്തെ സ്നേഹിച്ച ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുള്ളപ്പോള്‍ പ്രത്യേകിച്ചും... സംശയം ബാക്കി നില്‍ക്കുന്നു..

പക്ഷേ എന്തുകാര്യം? പലതരം സ്വാര്‍ഥതകള്‍കൊണ്ട് ഒരു അന്വേഷണവും വേണ്ടെന്ന തീരുമാനത്തിലാണ് ചേച്ചിയൊഴികെയുള്ളവര്‍ … മരണത്തില്‍ സംശയമില്ലെന്ന് സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഒപ്പിട്ടുകൊടുക്കുമ്പോള്‍ ചേച്ചിയുടെ കൂടെ ഞാനും ഉണ്ടായിരുന്നു... അപ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് വേണ്ടിവന്നാല്‍ കേസ് കൊടുക്കാനാവുമെന്ന്...
പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് എല്ലാ പഴുതുകളും അടച്ചുവെന്ന് അറിഞ്ഞപ്പോള്‍ , അത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണെന്നുകൂടി അറിയുമ്പോള്‍, നിസ്സഹായത അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ആ അമ്മക്കുമുമ്പില്‍ കണ്ണീര്‍പ്രണാമം അര്‍പ്പിക്കുക മാത്രമേ എനിക്കാവുന്നുള്ളൂ...


കൂട്ടുകാര്‍